Sunday, November 5, 2017

കാണാക്കെണികൾ

കാണാക്കെണികൾ 
***********************

അക്ഷരമൊക്കെയും തപ്പിപ്പിടിച്ചു 
അധരം മൊഴിയുന്ന ആദ്യ സ്വരങ്ങളിൽ.. 
വേണ്ടയെന്നും വേണമെന്നതും കൃത്യമായ്  
പറയുന്ന കുഞ്ഞിനെ കണ്ടു പഠിക്കണം.. 

ലോകസ്ഥാനത്തിനായ് ഉവ്വ് പറയുവോർ 
വേണ്ടയെന്ന  സത്യം മൂടി വച്ചീടവേ.. 
വേണ്ടതു വേണ്ടിടത്തു പറഞ്ഞീടുവാൻ
സത്യത്തിലൂന്നും മനമതുണ്ടാവണം..

വേണ്ടയെന്നു  എന്നു പറഞ്ഞീടാൻ കഴിയാതെ 
വേണ്ടാത്ത കാര്യം തലയിൽ കയറ്റവേ.. 
രണ്ടു വാക്കുകൾ കൃത്യമായി പറയുവാൻ 
വീണ്ടുവിചാരമതുണ്ടാവണം സത്യം.. 

എവിടെ സത്യത്തിനായ് വാദിക്കുമധരങ്ങൾ
എവിടെ വീരാത്മാക്കൾ നേതാക്കൾ ഗുരുക്കളും.. 
എവിടെ ഉടമ്പടി ചെയ്തവരൊക്കെയും 
എന്നാലറിയുക നന്മ തൻ ചെയ്തികൾ.. 

തെറ്റെന്നറിഞ്ഞു പിന്താങ്ങും സ്വരങ്ങളിൽ 
തെറ്റി പിരിഞ്ഞതാം ഭൂതകാലം തീർത്ത.. 
അന്യ വിഴുപ്പു ചുമക്കുവാൻ തീർത്തതാം  
അടിയറവു വച്ച അസ്തിത്വ ബാധ്യത.. 

കടപ്പാടുകൾ തീർത്ത ചുറ്റുവട്ടങ്ങളിൽ 
കടമെടുത്തീടുന്ന ചിന്താഗതികളിൽ.. 
തീരാകടമെത്തും ഊടുവഴികളിൽ
തല്ലിക്കെടുത്തുന്നു  സ്വാതന്ത്ര്യ ചിന്തകൾ.. 


നന്ദിനി 
  


Saturday, June 3, 2017

തുമ്പയും സഖിയും



തുമ്പയ്ക്കഭേദ്യമാം ബന്ധമുണ്ടോണമായ്
തുമ്പപ്പൂ തുമ്പക്കുടം ബഹുകേമവും..
 ഔഷധ സസ്യമാം തുമ്പയതിൻ മൂല്യം
ഔന്നിത്യമെന്നത് തുമ്പയ്ക്ക് തൊങ്ങലും..

വാവുബലി മരണാനന്തര ക്രിയകൾ
വാഴ്ത്തുന്നു തുമ്പ പ്രിയമതു സത്യവും..
അത്തപ്പൂക്കളത്തിനലങ്കാരമിവൾ തന്നെ
തൃക്കാക്കരയപ്പന് തുമ്പ പ്രിയങ്കരം.

ഓണത്തപ്പന്നായി നേദിക്കും പൂവട
ഓർമ്മയിൽ മധ്യകൈരളീവാസികൾ..
വിനയത്തിൻ മാതൃകയാണീ മനോഹരി
തുമ്പയ്ക്കു തുമ്പിപെണ്ണു സഖിയതും.

സുതാര്യ ചിറകു വിരിച്ചു പറന്നിടും
സുകുമാരസുന്ദര തുമ്പി തൻ തുള്ളലിൽ..
ഇളവെയിൽ കൊള്ളുവാനെത്തിടും തുമ്പികൾ
തുമ്പപ്പൂ തേൻകുടം നുകരാനണയുമോ...

പൂവ് പൂക്കില പോരാഞ്ഞോ പാടുന്ന
പൂച്ചില്ല കൈയ്യിലേന്തും തുമ്പിതുള്ളലിൽ..
പെൺകുട്ടി മൃദുവായി തട്ടിയകറ്റുന്ന
തുമ്പിപെൺ അവൾക്കായി കൂട്ടിനു വന്നുവോ..

തുമ്പയും തുമ്പിയും ഓർമ്മത്തിരിവെട്ടം
തുള്ളിക്കളിക്കുന്ന നന്മ തൻ പൊയ്മുഖം..
വിടരാൻ കൊതിക്കുന്ന പൂവ് തൻ വേദന
തുമ്പിയ്ക്ക് തേൻകുടം കിട്ടാകനിയതോ...

നന്ദിനി വർഗീസ് 

അമ്മ മലയാളം














അക്ഷരമക്ഷയ ജ്യോതിസ്സായ് മാറിടും
അക്ഷീണയജ്ഞത്തിനന്ത്യത്തിലായ്..
അമ്മ മലയാള മാതൃ ദേവോ ഭവ:
അത്താണിയാമത് മാർഗ്ഗദീപം...

മലയാളദേശത്തിനഴകു വിളിച്ചോതും
മലയാളഭാഷ തൻ മാദകത്വം...
കുണുങ്ങുന്നരുവിയിൽ  പാടുന്ന പക്ഷിയിൽ
കുന്നിലും മേട്ടിലും വാക്ചാതുരി.  .

മലരണി മാമല ഗിരിശൃoഗ കേദാര
മഴമേഘജാലകമുക്ത ഗേഹം..
തഴയ്ക്കും വനഭംഗി ചാരുതയേകുന്ന
തന്മയീഭാവത്തിൻ ലാസ്യഭംഗി..

മാതൃഭാഷ ചൊല്ലുമാദ്യാനുഭൂതിയിൽ
മനുജനു താങ്ങായ് മലയാളവും..
വാക്കുതൻ കൂടെരിഞ്ഞീടും മനമതിൽ
വാക്കിൻ കരുത്തിലോ കാവ്യബിംബം...

വാക്കുകൾ വർണ്ണക്കുടകളേന്തീടുന്ന
വാഗ്‌ധോരണിയാം കവിഭാവന..
അതിരുകൾ അംബരസീമകളാക്കുന്ന
അഴകേറും മലയാള ഗ്രാമഭംഗി..

വിപുല സാഹിത്യസമ്പത്തായ് വിളങ്ങിടും
വിജ്‍ഞാനദായക ശ്രേഷ്ഠഭാഷ..
പ്രകൃതിതൻ സ്വരലയ ഗീതചേതോഹര
പ്രകാശിത കിരണമീ മാതൃഭാഷ...

ദ്രാവിഡ ഭാഷാ കുടുംബത്തിലംഗമാം
ശ്രേഷ്ഠമീ മലയാള ജന്മഗേഹം..
കൈരളീ കേരകേദാര വിരാജിത
കേരളം ചൊല്ലും ഭരണഭാഷ...

പഴം തമിഴ് ആദ്യരൂപം പെറ്റിടുന്നതാം
പഞ്ചഭാഷയിൽ മലയാളവും..
ആദ്യകാവ്യം മുതലിന്നുവരേയ്ക്കുമീ
ആനന്ദദായകം അക്ഷരങ്ങൾ...

സന്ദേശകാവ്യ ചമ്പൂക്കൾ ചൊല്ലീടുന്ന
സാഹിത്യശാഖാ പടർത്തുന്നതാം..
ഭാഷയിപ്പോഴെത്തി നില്ക്കുന്നതോയിന്ന്
പാശ്ചാത്യ സാഹിത്യ ലയനപർവ്വം...

ആധുനിക സാഹിത്യ സ്വാധീനമുൾക്കൊണ്ട്
ആശയസമ്പുഷ്ട ചിന്തകളിൽ..
ഗദ്യസാഹിത്യം ഇദംപ്രഥം  മുഖമുദ്ര
ഗതിവിഗതികൾക്കു വന്ന മാറ്റം...

മലയാളഭാഷ മരിക്കുന്നുവോയെന്ന്
മലയാളി മുറവിളി കൂട്ടുന്നുവോ...
സാഹിത്യ സംസ്കാര രാഷ്ട്രീയ നേതാക്കൾ
സകലർക്കുമിന്നിത് തോന്നുന്നുവോ...

എന്താണിതിന്നർത്ഥമെന്തുകൊണ്ടിങ്ങനെ
ഏന്തിവലിയുന്നു ചർച്ചാവലി..
കാരണമിതു തന്നെ മലയാളഭാഷയെ
കരിതേച്ചിടുന്നിതാ ആംഗലേയം ..

മലയാളഭാഷ തൻ ഭാവശുദ്ധിയതിൽ
മറുഭാഷ ആംഗലേയ പ്രസക്തി..
മലയാളി മാറുന്നു മക്കൾ അകലുന്നു
മലയാളമിന്നൊരു ഭിക്ഷുകിയും..

അന്യദേശത്തു ചെന്നെത്തും മലയാളി
അന്യമാക്കുന്നുവോ മാതൃഭാഷ..
അറിവു നുകരുവാൻ വെമ്പും തലമുറ
അവശിഷ്ടമായ് കരുതുന്നു ഭാഷ...

പ്രകൃതി വികൃതമാക്കീടും അനാസ്ഥയിൽ
മാതൃദേശത്തിൻ മരണവിളി..
artht മാതൃഹൃദയത്തിൽ
അന്യമായ് തീരുന്നു അക്ഷരങ്ങൾ...

ഇന്നീയവസ്ഥ അലങ്കാരവസ്തുവായ്
ഇഴപിരിച്ചീടും പദവിയതിൽ..
ശ്രേഷ്ഠഭാഷാ സ്ഥാനമെന്ന ബോദ്ധ്യമത്
ശ്രേഷ്ഠമായ് കരുതണം മലയാളികൾ...


നന്ദിനി


ചുംബനം പലവിധം


ചാരെയണയുന്ന കുഞ്ഞിനെ വാരി -
പ്പുണർന്നങ്ങു ചുംബിക്കും
അമ്മതൻ ചുംബനം..

മൂർദ്ധാവിൽ ചുംബിച്ചു യാത്രയാക്കീടുന്ന
അച്ഛന്റെ കരുതലിൽ
ചുംബനം ശ്രേഷ്ഠവും..

ഒരു ഗർഭപാത്രേ കിടന്ന സഹോദരർ
സങ്കടക്കടലിലോ
താങ്ങായി ചുംബനം...

ഒരുത്തനൊരുത്തിക്ക് വഴിവക്കിലേകുന്ന
ചുംബനമോ ഇന്ന്
ആദർശധീരത...

ചുംബനകൂട്ടായ്മ സദാചാരവാദികൾ
വീശുന്ന ചൂരലിൽ
വാശി തൻ പോർമുഖം..

ഇതുകാണാനോടിയെത്തീടും ജനങ്ങൾക്ക്
ചുംബനം പരിഹാസപാത്രം
രസകരം....

ചാനലിൽ തെളിയുന്ന വാദമുഖങ്ങളിൽ
ചുംബനാഭാസ
സംസ്കാരനിയമവും...

പൊയ്മുഖം ചീന്തിയെടുക്കവേ അറിയുന്ന
സദാചാരവാദി തൻ
പൊയ്‌പ്പോയ ചെയ്തികൾ...

എന്തിനു പറയുന്നു..
എവിടെ പിഴയ്ക്കുന്നു..
ഇന്നീ തലമുറ പോകുവതെങ്ങോട്ട്..

പഠനക്കളരിയിൽ അറിവിൻ വിഹായസ്സിൽ
ചോര നീരാക്കി
അയയ്ക്കും പിതൃക്കളോ..

കാണുവതെന്താണ് ചാനലിൽ പത്രത്തിൽ
മുൻപേജിൽ ചുംബന-
പ്രക്രിയ തന്നെയും...

നീറും മനസ്സിലായ് ആകാത്ത കാഴ്ച്ചകൾ
കണ്ടു നനയുന്ന
കൺകൾ  പറയുന്നു...

"ഇന്നീ തലമുറ  തള്ളിക്കളയുന്നു
മാതാപിതാക്കളാം
പുണ്യമനസ്സുകൾ... "

നന്ദിനി




Saturday, April 1, 2017

ഭോഗസംസ്കാരങ്ങൾ

ഭോഗസംസ്കാരങ്ങൾ 
............................................
നിശ്ചയദാർഢ്യം ചിറകുവിരിക്കുന്ന 
നിഷ്കപടതയിൽ ഉറയ്ക്കുന്ന ബാല്യങ്ങൾ.. 
നിഷ്ഠൂര പീഡനത്തിന്നിരയാകും 
നിയതികൾ ഇന്നു തൻ മായാത്ത കാഴ്ച്ചകൾ..

പെണ്ണിന്നുടലിലായ് ലേലമുറപ്പിച്ചു 
പകിടനിരത്തി ചികയുന്ന കൺകളിൽ.. 
പെണ്ണുടൽ ഇന്നു തൻ ഭോഗസംസ്കാരത്തിൽ 
പെറ്റ വയറിനും ഗതിയിതു തന്നെയും.. 

കാമവെറിക്കില്ല കണ്ണുകൾ കാതുകൾ 
കലികാലം ചൊല്ലി വിലപിക്കുമമ്മമാർ.. 
കൂട്ടായ ആക്രമണപീഡനപർവ്വത്തിൽ
കുഞ്ഞിനു പോലുമിന്നിതു തന്നെ വിധിയതും.. 

വെകിളി പിടിച്ചപോലാർത്തിരമ്പീടുന്ന
വെൺകൽ പ്രതിമ തകർക്കും നരാധമർ.. 
കുഞ്ഞിൽ ഇരമ്പുന്ന കാർമേഘപാളികൾ 
കുത്തൊഴുക്കായ് മാറും എന്നറിയുന്നുവോ.. 

നിയമം കാക്കേണ്ടവർ തോഴ്മ പിടിക്കവേ 
നീചപ്രവൃത്തികൾ മൊഴിമാറ്റി നല്കവേ.. 
അധികാരകേന്ദ്രങ്ങൾ മാറിമറിയവേ 
അധികമാകുന്നുവോ പീഡന ശ്രേണികൾ.. 

ധാർമികതയുടെ ബാലപാഠങ്ങൾ 
ധനാഗമത്തിന് വഴിയൊരുക്കീടുവാൻ.. 
പ്രസംഗപാടവനാട്യ ജന്മങ്ങളോ 
പ്രായോഗികമാക്കുന്നോ ശിക്ഷായിളവുകൾ.. 


എന്തിനീ നിയമങ്ങൾ നിയമസംഹിതകളും 
എണ്ണിപ്പെറുക്കുന്നു സാത്വീകരണങ്ങൾ.. 
സ്ത്രീ വെറും ഭോഗവസ്തു പിന്നലങ്കാരം 
സത്യത്തിനെതിരെയായ് ഒടിയുന്നു പോർമുന.. 

ബോധവത്കരണമാം പുസ്തകപാഠത്തിൽ 
ബോധമില്ലാത്ത മനസ്സുതൻ സാന്നിദ്ധ്യം.. 
സാമാന്യബോധമിന്നസ്തമിക്കുന്നുവോ
സർഗാത്മകാചിന്താ ധാരയിൽ പോലുമേ.. 

ഭയമില്ല ആർക്കുമേ തെളിവിന്നഭാവവും 
ഭയക്കേണ്ടവർ കുഞ്ഞു  കുട്ടികൾ ബാല്യങ്ങൾ.. 
ഭീഷണികൾ മാത്രമോതി തഴമ്പിച്ച 
ഭോഗസംസ്കാരങ്ങൾ വാഴുന്നുലകത്തിൽ.. 

സർപ്പവിഷം തുപ്പി പത്തി വിരിച്ചു 
സമീപേ വരുന്നതാം സ്നേഹചേഷ്ടകളിലായ്.. 
ചീന്തുന്ന ബാല്യത്തിൽ  ചീറ്റും വിഷത്തിലായ് 
ചാട്ടുളി വീശുമോ അധികാരകേന്ദ്രങ്ങൾ.. ?


നന്ദിനി 

Thursday, September 10, 2015

എന്തിന് ...?

സ്പന്ദനം 


ആകാശത്തിലൊളി മിന്നും
താരകമൊന്നു ചൊല്ലി ,
" എൻ ചിന്തകൾക്കെന്തുയരം ..
   എൻ സഹചാരികളോ ഉന്നതർ "

 
നിലാവൊളി   തൂകി നില്ക്കും
നീലത്തിങ്കൾ തലയാട്ടി
" ഇല്ലില്ല നിൻ  തിളക്കം
   എന്നരികിൽ നിഷ്പ്രഭം .."


രാക്കിളി പാട്ടിലലിയും
രാവിൻ മുകുളങ്ങളാർത്തു ..
" അരുണ തേജസ്സിൻ ഗാംഭീര്യം
   വർണ്ണനാതീതം അതുല്കൃഷ്ടം "

കിഴക്കു ദിക്കിൽ കുമ്പിടുവാൻ
കുനിഞ്ഞ ജ്ഞാനപുംഗവൻ ,
ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
താനോ,  കുശവൻ തൻ മണ്‍കുടം ..

പകർന്നേകിയ പരിമളം
ജീവശ്വാസമുതിർക്കവേ,
ദൈവകണത്തെ അറിയുവാൻ
താളുകൾ തിരയുവതെന്തിന് ?

ജീവാത്മാവിൻ സ്പന്ദനം
ഉള്ളിലുടെന്നതറിയവേ ...
മഹത് സൃഷ്ടിയാം മാനവൻ
സൃഷ്ടികളിലലയുവതെന്തിന് ?




നന്ദിനി



Sunday, August 16, 2015

ഇങ്ങനെയും ജീവിതം..

സ്പന്ദനം 


വാക്കുകൾ ചേർത്തു വച്ചമ്മാനമാടിയിട്ടുൾ
പൊരുൾ ചീന്തിയെടുക്കുന്ന വസ്തുത ,
മനസ്സിൻ അകത്തളമാകെ ചികഞ്ഞു 
സ്വയമേ സ്തുതിപാഠമോതി തളർന്നുവോ ..

ആശങ്ക  മുറ്റിയിട്ടപരനിൽ പഴിചാരി 
ആശ നിരാശയ്ക്കൊരു മുഴം വഴിമാറി 
തെറ്റിൽ ശരിയിൽ പ്രവർത്തിദോഷങ്ങളിൽ 
ഉള്ളതെന്നോതി പഴികൾ തുടരവേ ..

കേൾക്കാനൊരു കാത് ചൊല്ലാനൊരു നാവ് 
ഇല്ലാത്തതുണ്ടെന്ന സങ്കല്പ്പസീമയിൽ 
പഴിയിൽ തുടങ്ങി പിഴയിൽ ഒടുങ്ങി 
     വെറുതെ എറിഞ്ഞുടയ്ക്കേണ്ടുവോ ജീവിതം ..

സത്യധർമ്മാദികളോതുന്നൊരു നാവിൻ 
തുമ്പത്തൊളിഞ്ഞിരിക്കുന്ന വിഷത്തുള്ളി 
അപരനിൽ വിദ്വേഷവിത്തു വിതയ്ക്കുവാ -
നുതകുന്ന ധാർമ്മികതയ്ക്കെന്തടിസ്ഥാനം ..  

ഒട്ടേറെയോതും വികടസരസ്വതി 
തിരിമറിഞ്ഞെത്തുന്നതാരറിഞ്ഞീടുന്നു,
വിധിച്ചോരപരനിൽ കുടികൊണ്ട നന്മയിൽ 
തിരിഞ്ഞു കൊത്തുന്നതും തൻ വിധി തന്നെയും .




നന്ദിനി 
     

Wednesday, July 15, 2015

തേങ്ങലുകളറിയാതെ ..





കൈയ്യെത്തും ദൂരെനിന്നമ്പേയകലുമാ 
കൈകുമ്പിൾ കവരുവാൻ ആശിച്ച ജലധാര ..

ഒന്നു നുകർന്നു കൊതി തീരും മുമ്പേയകന്ന 
ഓർമ്മചെപ്പിൽ വിരഹ വൈവിദ്ധ്യങ്ങൾ .

പൂനിലാ പുഞ്ചിരി തൂകി മാനത്തിലുയർന്നു 
വിരാജിച്ച ചന്ദ്രോദയ രശ്മിയിൽ ..

ഇരുളിൻ വിരഹതപ ശാന്തിയേകി 
കനിവിൻ കരുത്തിലകറ്റും ജഗാന്ധത ..

കാറ്റിലും കോളിലും ചില്ലകൾ തന്നിൽ 
ഇറുക്കിപ്പിടിച്ചങ്ങില  തൻ മറവിലായ്..
കുതിർന്നിരിക്കുന്നൊരാ കുഞ്ഞു കിളി പേറും 
വിരഹ വിശ്രാന്തിയിൽ  പൊൻവെയിൽ കണികകൾ

ആശിച്ചതൊക്കെയും ആശയായ് തന്നെ 
അടിഞ്ഞുകൂടുന്നൊരാ ബാക്കിപത്രത്തിലായ്

മുള പൊട്ടുമാഗ്രഹം തൊട്ടുണർത്തീടുന്ന 
വിഷമ വൃത്തത്തിൽ വിതുമ്പുന്നു  ചിന്തകൾ   ..

" ഞാനിനിയില്ല എന്നസ്തിത്വമന്ത്യത്തിലെന്നു 
  കരുതിയിട്ടെന്തിനോ  കേഴവേ ..

  ആരോ മെനഞ്ഞ കഥയിലെ ആട്ടക്കാരി-
  യെന്തോ മറന്നതു പോലെ തിരയവേ ..

  ഇനിയൊന്നുമില്ലിനി ഇല്ലായ്മ മാത്രമെൻ 
  അന്തർഗതങ്ങളിൽ നിറയ്ക്കുന്നു ശൂന്യത  .. "

ഉള്ളിൽ പുകയുന്ന നീറ്റലിൽ നീറി
പുകഞ്ഞു വിതുമ്പുന്ന കണ്ണീർ കണങ്ങളിൽ ...

കുതിരും തലയിണയേറ്റു വാങ്ങുന്നോരു 
കദനക്കഥയിലെ ശോകരേണുക്കളിൽ   ....

ഇടനെഞ്ചിലങ്ങു കുമിഞ്ഞു കൂടുന്നൊരാ
ഭാരമതെന്തെന്നു തെല്ലു ഞാനോർക്കവേ ...

വിരഹം വിളിപ്പാടകലെ നിൽപ്പുണ്ടതെ-
ന്നറിയാതെയറിയുന്ന  ആത്മദാഹങ്ങളിൽ ...

ആശ നിരാശയ്ക്കു സ്ഥാനഭ്രംശ ശ്രമം
അകമേ  പടരുന്ന  കാർന്നു തിന്നും വ്രണം ..
ആത്മതീരങ്ങളിൽ ദാഹജലമാകും 
സത് വചനങ്ങളിൽ  ഗുരുചരണങ്ങളിൽ ...

വിരഹം വിതയ്ക്കുന്ന ചിന്തയ്ക്കൊരന്ത്യ -
മതെന്നാളുമെപ്പോഴും ഋജുരേഖകൾ മാത്രം ..



നന്ദിനി വർഗീസ്‌ 

Monday, June 2, 2014

പരിണയ പ്രതീക്ഷകൾ












അനുഭൂതികൾ കോർത്ത 
സപ്ത വർണ്ണങ്ങളിൽ,
ഹാരാർപ്പണത്തിൻ 
ലയന തീരങ്ങളിൽ,
പ്രപഞ്ച തല്പ്പത്തിൻ 
പ്രണയഭാവങ്ങളിൽ,
പ്രതീക്ഷാ നിർഭരം 
പ്രകൃതീപരിണയം ..

വസന്തം നിറച്ചാർത്തൊ-
രുക്കുന്ന മഞ്ചലിൽ,   
പൊൻവെയിൽ ചാലിച്ച 
ലാസ്യലാവണ്യത്തി -
ലൊരുങ്ങും പ്രകൃതിയിൽ, 
തിളങ്ങും അരുവിയിൽ, 
ഓളതാളങ്ങളിൽ
ചെറുമിന്നലാട്ടങ്ങൾ ...

വീശും പവനനിൽ 
പരാഗണം കാംക്ഷിച്ച.. 
നാണം കുണുങ്ങുന്ന 
പൂക്കൾക്കിടയിലായ്.. 
മണ്‍ഗന്ധമുൾക്കൊള്ളും  
ആദ്ര ഭാവങ്ങളിൽ,
വിണ്‍മാറൊരുക്കുന്ന
പ്രണയ പ്രതീക്ഷകൾ ..

മാറുന്ന മാരിയിൽ 
തുള്ളികൾ പെയ്യുന്ന, 
വൃക്ഷത്തലപ്പിൻ 
സുഖശീതളിമയിൽ.. 
പക്ഷിജാലങ്ങളുയർത്തും 
നാദസ്വരം,
ആദ്യ പ്രണയത്തിൻ 
നവ്യ സ്ഫുലിംഗങ്ങൾ..

ശിശിരം വിതറുന്ന 
ശോഭയ്ക്കു ശുഭ്രത -
യേകുന്ന മഞ്ഞിൻ 
പുതപ്പിന്നടിയിലായ്.. 
പുണരുന്ന ചില്ലകൾ 
മുഗ്ദ്ധ രാഗങ്ങളിൽ, 
തളിർക്കും പ്രതീക്ഷ തൻ 
പ്രണയ നിർവ്വേദങ്ങൾ ..

    
ആലിംഗനാമൃതമാണീ 
ഋതുശോഭ ..
മോഹസമ്മോഹനമാണീ 
പരിണയം ..
പുഷ്പഗന്ധോന്മാദ രാഗ -
നികുഞ്ജങ്ങളൊരുക്കും 
പ്രതീക്ഷയിൽ,
പ്രകൃതി മനോഹരം .






















നന്ദിനി വർഗീസ്‌    

     

Saturday, April 19, 2014

നിഴലും ഒരു സമസ്യ  


അർക്ക സാന്നിദ്ധ്യത്തിൽ ചാഞ്ഞും ചരിഞ്ഞുമായ്
പാദാന്തികത്തിലായ്  മുത്തമേകീടുവാൻ
വെമ്പിയണയുന്ന  സഹാചാരിയാം നിഴൽ
ജീവിത വീഥിയിൽ  മൂകമാമൊരു സാക്ഷി ...


ചന്ദ്രപ്രഭ വീശി  മങ്ങി മറഞ്ഞൊരാ
രൂപാന്തരീകരണത്തിൽ  മയങ്ങുന്ന ...
അരമുറുക്കീടുന്ന  അടക്കം പറച്ചി ലിൻ
പിന്നാമ്പുറങ്ങളിൽ ചലിക്കും നിഴലുകൾ ...


കൊടി മറയാക്കിടും ശക്തിപ്രകടനം
വെല്ലുവിളികളിൽ  മുങ്ങിയമരവേ ..
നാവിൻ കരുത്തുകൾ  തോൽവി നുണയുമ്പോൾ
നരനായാട്ടൊരു  ശീലം ഉലകത്തിൽ ....


ചെയ്തിയാം കരി നിഴൽ  പിന്നിലുയരവേ
പരാജയ ഭീതിയോ  മുന്നിലായ് ആടവേ ..
സർവ്വത്തിനുമന്ത്യം ചുടുചോരയെന്നൊരു
രീതി അലംഘിതം ,അധ:പതനമതു സ്പഷ്ടം ...


നിഴലുകൾ വാഴുന്ന  സാമ്രാജ്യമീ  ലോകം
സാമൂഹ്യ സംസ്കാരം  ഭിന്നതയ്ക്കിരുപുറം..
ഉൾകിടിലങ്ങൾ നിറയും വഴികളിൽ
ആദിമദ്ധ്യാന്തമാം വിധി വൈപരീത്യങ്ങൾ ...


നീതി മരവിച്ച  കൂട്ടുകെട്ടലുകളിൽ
മുഴച്ചു നിന്നീടുന്ന  ചിന്താഗതികളിൽ ...
സ്ഥാനമാനങ്ങൾക്കുമപ്പുറമൊന്നില്ലയെന്ന
തത്വങ്ങൾക്ക് പൊതുജനം  സാക്ഷികൾ ..


തെരുവിലിറങ്ങുന്ന കോമരങ്ങൾ ചൊന്ന
വാഗ്ദാന മഴയിൽ കുതിർന്നുണങ്ങുന്നൊരാ..
രാഷ്ട്ര പുരോഗതി വച്ചു നീട്ടീടുന്ന
കൈകളോ ബന്ധിതം ,പ്രത്യയ ശാസ്ത്രത്തിൽ ..


പ്രഖ്യാപന തന്ത്രത്തിലൂന്നും വികസനം
പ്രതിഫലിച്ചീടുന്ന രാഷ്ട്ര തന്ത്രജ്ഞരിൽ
കോടികൾ നീട്ടിടും നിഴലിൻ മറവിലായ്
പ്രഹേളിക തീർക്കും പ്രഹസന വീഥിയിൽ ....


രാഷ്ട്രഖജനാവ് കീശയിലാക്കുന്ന
ലേലമുറപ്പിച്ച് പകിട നിരത്തവേ..
കരുക്കളിറക്കി കളിക്കും കളങ്ങളിൽ
ധനാധിപത്യമാണെന്നും അധിപതി ...



നന്ദിനി വർഗീസ്‌





















Tuesday, March 25, 2014

സത്യസംഗമങ്ങൾ



അക്ഷര സാനുക്കളൊത്തങ്ങൊരുമിച്ച്
അക്ഷീണയത്നത്തിനന്ത്യത്തിലുരുവാകും
വാർത്തകൾ വിരൽ ചൂണ്ടും മാധ്യമ വീഥിയിൽ
സത്യ സംസ്താപന സംഗമം ദുർബലം...

പുകയുന്ന കൊള്ളിയ്ക്കുറവിടം ചികയുന്ന
അന്വേഷണാത്മക പ്രവർത്തന രീതിയിൽ
സത്യസന്ധതയ്ക്കൊരു കത്രിക പൂട്ടിട്ട
സിരാകേന്ദ്രങ്ങളാണിന്നു തൻ കൗതുകം..

ഒരു മാത്രയൊന്നോതി  വളച്ചൊടിപ്പിക്കുന്ന
ചോദ്യശരങ്ങളിൽ പതറും മുഖങ്ങളിൽ
തിരയുന്ന വസ്തുതാ സ്വാർത്ഥ താത്പര്യങ്ങൾ
യാഥാർത്ഥ്യ ബോധം വിലയ്ക്കെടുക്കുന്നുവോ ...

മാധ്യമ മാർഗ്ഗേ തെളിഞ്ഞ കണ്‍കോണുകൾ
എങ്ങലടിയിൽ മറഞ്ഞ രേണുക്കളിൽ
അച്ചടി മഷിയിൽ പതിഞ്ഞ നേർരേഖയിൽ
ഹസ്താക്ഷേപം തിരക്കഥ തീർത്തുവോ...

സത്യാന്വേഷണ കുതുകികൾ കാംക്ഷിച്ച
സംഗമ ചിന്താന്തരങ്ങളിൽ കുതറിയ
കോടതി കയറുന്ന മാധ്യമ വിസ്താര -
ക്കാഴ്ചകൾ മതവികാരത്തിൻ മറുവശം

ഒരുവനുതിർക്കുന്ന വീണ്‍ വാക്കിനുത്തരം
അപരനിലൂറ്റുന്ന നാവു തൻ   നൈപുണ്യം
വാചകക്കരുത്തിലൂടുയരുന്ന  സാമർത്ഥ്യം
നന്മയിലൂന്നുന്ന കാലം ഒരു  സ്വപ്നം ...

സത്യസംഗമതീരം മാധ്യമ ചിന്തകൾ...
മാനുഷിക മൂല്യം വിളിച്ചോതും പാതകൾ...
കറകൾ ഗതി തീർക്കും ഇന്നിൻ വ്യവസ്ഥയിൽ
കരഗതമാകട്ടെ പതറാത്ത വീക്ഷണം ....



നന്ദിനി വർഗീസ്‌



Wednesday, February 12, 2014

കാലിക ധ്വനികൾ 


സ്പന്ദനം

വേനലിൽ വനഭംഗി ഊറ്റിക്കുടിച്ചൊരു
സൂര്യ കിരണത്തിൻ താപമുൾക്കൊണ്ടിട്ട് -
തൊണ്ട വരളും കിളിമൊഴി ഇടറുന്നു
കാലകാല്പ്പനികത മുറ്റും തരുക്കളിൽ ...

കാറ്റിൻ കരുത്തിൽ പൊടിപടലങ്ങളായ്
തെന്നിയകന്നൊരു മണ്‍കൂന ചൊല്ലുന്ന
ഭൂമി ഗർത്തങ്ങളിൽ ഒട്ടിപ്പിടിച്ചു -
കിനാവുകൾ കണ്ടൊരു ഗതകാലസ്മരണകൾ..

മലനിരകളിൽ ഗോപ്യ പാറമടകളിൽ
വീണു പിടയ്ക്കുന്ന ജലകണികകൾ ചൊന്ന
ധരണി മാതാവുതൻ മാറ് തുരക്കുന്ന
രംഗവിചക്ഷണ ഓർമ്മ കുടീരങ്ങൾ ..

വൃക്ഷക്കടയ്ക്കലിൽ മുരളുന്ന യന്ത്രങ്ങൾ
വനമേഖലകളിൽ വേലികൾ തീർക്കുമ്പോൾ
വീഴുന്ന വന്മമരത്തണലിന്റ്റെ നൊമ്പരം
' എന്തിനീ  ക്രൂരത മുറ്റും പ്രവർത്തനം ..'

പാടത്തു വിളയുന്ന നെൽക്കതിർ ചെറുകാറ്റിൽ
തലയാട്ടി കർഷക നോവുണർത്തീടവേ
കൃഷികളിറക്കിയിട്ടന്നമൊരുക്കുന്ന
കർഷക മനസ്സിലെരിയും കനവുകൾ ...

പർവ്വതനിരകളെ ആറ്റിക്കുറുക്കി
പഠിച്ചു വളരുന്ന മണ്ണിൻ മക്കൾ ചൊന്ന
ബാലപാഠങ്ങൾ അവഗണിച്ചാർക്കുന്ന
കഴുതപ്പുലികൾക്ക് തടയിടാനാവുമോ ...?

നന്ദിനി  വർഗീസ്‌        
        

Wednesday, November 13, 2013

സമയജാലകങ്ങൾ

സ്പന്ദനം 

ഘടികാരധ്വനികൾ സമയാസമം ചൊന്ന
ഘനഗംഭീര സ്വന ശ്രവണ മാത്രയിൽ

കൃത്യതകൾ തീർത്ത പാഥേയ വീഥിയിൽ
കണ്‍കളിൽ കർത്തവ്യ ബോധസ്മരണിക ..

സമയബന്ധിത കർമ്മ പന്ഥാവിങ്കൽ
നിഷ്ഠകൾ ഉൾകണ്ണിൻ ജാലകം പഥിതരിൽ

നിദ്രാലസ്യ നിമിഷാർദ്ധ നഷ്ടങ്ങളിൽ
ശീഘ്രഗമന തടസ്സങ്ങൾ സംഭവ്യം ..

കർത്തവ്യഭാരം ഒതുക്കുവാൻ ഉതകുന്ന
കഷ്ടമനസ്സാകും കർമ്മ കാണ്oങ്ങളിൽ

ഗ്രഹനില നിലനില്പ്പിനാധാരമായ് ഓതി
നെരിപ്പോടിൻ തുല്യേ തുലനമായ് തീർന്നുവോ ...

മുമ്പേ ഗമിക്കും സമയത്തിനായ് വെമ്പി
പിമ്പേ വിളിപ്പാടകലെ പിടയുമ്പോൾ

ഒരുമാത്രയോതിയോ ഉള്ളിൻ  തുടുപ്പിലായ്
ഒന്നു നിന്നീടുക അവസരമേകുക ..

ശ്രവണാവഗണനേ ഉരുകി പ്പിടയവേ
വിലാപസ്വരങ്ങൾ വിതുമ്പിയകലവേ

സമയാഗമന പ്രത്യാഗമന ചിന്തകൾ
ദിവസമായ് വർഷമായ് ആശ്വസമാനമായ്‌ ..

കടമകർത്തവ്യ ലംഘനാന്ത്യങ്ങളിൽ
 സമയദോഷങ്ങൾ പഴികൾ ചുമക്കവേ

കൃത്യതയോതും മനസ്സിൻ നിശ്വാസത്തിൽ
സമയ യാഗാശ്വ  വഴികൾ സമാന്തരം ..


നന്ദിനി വർഗീസ്‌




Sunday, November 10, 2013

തപാന്ത്യവഴിത്താരകൾ



സ്പന്ദനം 

തപോവനപുണ്യ താണ്ഡവലയതാള -
തീർത്ഥതീരങ്ങളിൽ ജഗത്ഗുരു സംഗമം 
ജന്മാന്തരപാപമുക്ത വചസ്സുകൾ 
ആത്മഹർഷത്തിലെരിയും പദാർത്ഥങ്ങൾ  ..
സത്യധർമ്മാദികളുയർതതും മന്ത്രധ്വനി 
പശ്ചാത്താപത്തിൻ മനസ്താപക്കണികകൾ 
കാലാനുഗതേ  കാത്ത ക്രാന്തദർശനങ്ങൾ  
ഭഗവത്പാദാന്തികേ അർച്ചനാസൂക്തങ്ങൾ ..
യാതനാപർവ്വങ്ങൾ ജീവിതയാത്രയിൽ 
ശ്രേഷ്ഠവിചിന്തനം ജ്ഞാനാധിഷ്ഠിതം 
തപാന്ത്യവേളേ തെളിയും വഴിത്താര 
താപസമാർഗ്ഗേ ജ്വലിക്കും ജപമാല .. 
തീർത്ഥയാത്രകൾക്കായി  മലകൾ ചവിട്ടിയും 
കൂർത്തു മൂർത്തുള്ളൊരാ മുള്ളുകൾ താണ്ടിയും 
മുണ്ഡനകർമ്മാദി നേർച്ച നിറവേറ്റും 
പുണ്യചിന്താദിയാം ജന്മസാഫല്യങ്ങൾ.. 
യാത്രാനന്തരേ  സ്നാനഘട്ടങ്ങളിൽ 
അടിയും വിഴുപ്പിലും തെളിയും അഴുക്കിലും 
പാപ മുക്തി പരിഹാരാർത്ഥമനുഷ്ടാന -
തീർത്ഥജലസ്നാനം ആശിസ്സേകീടുമോ ..


തീരുമാനങ്ങളിൽ മാറ്റം ഭവിച്ചെന്ന 
തീർച്ചപ്പെടുത്തലാം ആത്മപ്രതിജ്ഞകൾ 
തീർത്ഥയാത്രകളിൽ സംഗമിച്ചീടുമ്പോൾ 
ഉരുവായിടും മോക്ഷം അർത്ഥവ്യാപ്തികളിൽ ..


നന്ദിനി വർഗീസ്‌  
   

Saturday, October 12, 2013

സമയോചിത സംയോജനങ്ങൾ 

സ്പന്ദനം 


കളിമണ്ണിൽ മെഴുകിയ  പ്രസവസംസ്കാരങ്ങൾ 
അഭ്രപാളികൾക്ക് വിസ്മയഭാവങ്ങൾ 
മാതൃത്വ മഹനീയ സാക്ഷാത്കാരനുഭവം 
ചിത്രീകരണാലംകൃത സാമർത്ഥ്യവൈഭവം ...
വിപണന തന്ത്രങ്ങൾ ആശയാവിഷ്കാര- 
സ്വാതന്ത്ര്യ കേളീതരംഗ കേന്ദ്രീകൃതം 
വില്പന സാധ്യത മാംസനിബദ്ധിത- 
സമൃദ്ധസംയോജന സാങ്കേതിക വൈശിഷ്ട്യം ...   
സമയോചിത വാണിജ്യ പുരസ്കാര ധ്വനികളി -
ന്നോതുവാൻ വെമ്പുന്ന  മാതൃത്വ ബിംബങ്ങൾ 
കലങ്ങിയൊഴുകി പതഞ്ഞങ്ങടിഞ്ഞുവോ  
വിവാദവാഗ്വാദ സർഗ്ഗാത്മക ശ്രേണിയിൽ ....
പേറ്റുനോവനുഭവം പെണ്ണിന്നുദരത്തി-
നുള്ളിൽ തുളുമ്പുന്ന മധുവിൻ ചഷകങ്ങൾ 
ഇന്നൊരുക്കീടുമീ സന്ദേശക്കാഴ്ചകൾ 
ദഹനീയമാകുമോ കാര്യകാരണങ്ങളാൽ ..
പ്രപഞ്ചോത്പത്തിയിൽ ഇന്നേവരേയ്ക്കുമീ 
പ്രസവഗോപ്യാവസ്ഥ കരണീയം 
ഇന്നതിൻ തുറവിയിൽ  സന്ദേശവാഹകർ 
മാതാമഹത്തരം ഉയർത്തുവതു സത്യം ...
പിടിതരാൻ ഉതകുന്ന വഴുക്കലിൽ ഉറയുന്ന 
പിടിവള്ളിയാകുമീ മാതാശിശുബന്ധം 
സന്ദേശസാഗര കാഴ്ച വിളമ്പുന്ന 
കൊട്ടകകൾ കൊയ്ത്തിലാർത്തു തിമിർക്കുമോ ...
സ്വശരീരത്തിലൂടൊഴുകും ചുടുചോരയിൽ 
സ്വാഭിമാനം ഉയർത്തിയ ചിന്തയിൽ 
കുനിച്ച മുഖമൊന്നു നിവർത്തി തുടച്ചൊരു 
പ്രസവിച്ച പെണ്‍തരി പുരികമുയർത്തിയോ ..
പണ്ടേയ്ക്കു മാത്രമല്ലിന്നും സമൂഹത്തിൽ 
വരമ്പിൽ വഴിവക്കിൽ വാഹനേ സംഭവ്യം 
പുരുഷരാം വഴിപോക്കരുൾപ്പെടും സാമൂഹ്യ-
സംസ്കാരം മറതീർക്കും പ്രസവനിറത്തിനായ്...
ഇന്നീ ഉരുത്തിരിയുന്ന ഘോഷങ്ങളിൽ 
പെരുമ്പറ കൊട്ടുന്ന കണ്‍കോണുകൾ ചൊന്ന 
സദാചാര കോലാഹലങ്ങൾ ജയവീഥിയിൽ 
വിപ്ലവമാക്കുമോ  പ്രസവസംസ്കാരങ്ങൾ ...?

നന്ദിനി വർഗീസ്‌                                
                        

Sunday, September 8, 2013

അവസ്ഥാന്തരങ്ങൾ


നിശ്ചിന്ത കേദാര വന്യകൂടാരങ്ങൾ 
നിശ്ചലം നില്ക്കുമീ അന്യതീരങ്ങളിൽ 
കൊഞ്ചലിൻ ഈണത്തിലൂയലാടുന്നിതാ 
കാഞ്ചന കൈരളീ ഭാവസങ്കല്പങ്ങൾ 

പ്രവചനാതീതമീ ഗാനതരംഗങ്ങൾ 
പ്രപഞ്ച മൂർദ്ധാവിൻ ലയസൗകുമാര്യങ്ങൾ 
സല്ലാപസംഗീതസാരാംശ സാഗരം
സ്നിഗദ്ധ സൗന്ദര്യ വർണ്ണം കിളിക്കൂട് ..

ആരുമോതിടാത്തൊരീ   വൈഭവം         
ആനന്ദദായക തുന്നലിൻ പാടവം 
അദ്ധ്വാനശീലാദി പാഠം പകരുന്ന 
ചിട്ടക്രമങ്ങളാം  ചട്ടമീ കൂടുകൾ ..

അച്ചടക്കത്തിൻ സ്മൃതിമണ്ഡപങ്ങളിൽ   
അളന്നു കരേറുമീ ഇണകളിൽ ചേക്കേറും 
ഭാവി സുരക്ഷിതമെന്ന കുറുകലിൽ
ആദ്യ കിളിക്കൊഞ്ചൽ കിളിക്കൂടിനുത്സവം ..

പൈതലിൻ പൈദാഹ ശമനം ഒരുക്കുന്ന 
കൊക്കിലിറുകുമാ പുഴുവിൻ  പിടച്ചിലും
സാക്ഷികൾ ചുള്ളികൾ എന്നൊരാ വാസ്തവ-
ക്കാഴ്ചകൾ അസ്ഥികൂടങ്ങൾ ഉലകത്തിൽ 

അറുത്തു നിലംപരിശായൊരു വന്മരം 
ദണ്ഡിച്ചു മെനയുന്ന സമ്പന്ന സൗധങ്ങൾ 
മാസ്മരിക സങ്കല്പ ബോണ്‍സായി സിദ്ധാന്ത-
ച്ചുവടിൽ അകത്തളം മോടികൂട്ടീടവേ ..




വൈരുദ്ധ്യ ചിത്രങ്ങൾ കാലക്കളിക്കോണിൽ 
വൈകൃതഭാവാദി ദംഷ്ട്ര തിരുകവേ ..
ദൃഷ്ടി സങ്കോചിത ചിന്തിതധാരയിൽ 
നഷ്ടപ്രപഞ്ചത്തിൻ കണക്കെടുപ്പനിവാര്യം..





വനഭംഗിയാം തല്പ ഭൂമീയുടയാട                     
വന്യമാം ചിന്താഗതികളിൽ ചീന്തിയ -
തോർത്തു വിതുമ്പും കവി കുറിച്ചീടുന്നു 
അമ്മക്കിളിക്കൂടിൻ അവസ്ഥാവിശേഷങ്ങൾ ....!




നന്ദിനി വർഗീസ്‌            

Wednesday, July 31, 2013

ഒരിറ്റു കണ്ണുനീർ

സ്പന്ദനം 
   
നീർചോല തന്നിലൊഴുകും കുളിർ  ജലം 
കൈകുമ്പിളിൽ കോരി മേപ്പോട്ടെറിഞ്ഞതും
തുള്ളിക്കൊരു കുടം ശിരസ്സാവഹിച്ചുകൊണ്ടു -
ന്മാദമുച്ചത്തിലാർപ്പു വിളിച്ചതും ..
കല്ലുകൾ പെറുക്കിയടുക്കി ചെറിയൊരു 
തടയണ കെട്ടി ഒഴുക്കു തടഞ്ഞതും ..
മുട്ടോളം വെള്ളത്തിലിരിപ്പുറപ്പിക്കവേ 
ചെറുമീനൊരെണ്ണം  നീന്തിയടുത്തതും ..
ചെകിളപ്പൂക്കൾ ഇളക്കി കുണുങ്ങവേ  
പദാന്തികങ്ങളിൽ ഇക്കിളി കൂട്ടവേ ..
കൈയ്യിൽ തടഞ്ഞൊരാ കോലങ്ങെടുത്തിട്ടു -
കല്ലിന്നടിയിലേയ്ക്കാഞ്ഞങ്ങു കുത്തവേ 
ഞെട്ടിപ്പിടഞ്ഞു പുറത്തേയ്ക്ക് ചാടിയ 
ഞണ്ട് കൈനീട്ടി ഇങ്ങുവാ കാട്ടവേ ...
ഓടാൻ ഭയം തടയുന്നൊരാ വേളയിൽ 
കാൽ തട്ടി തടയണ പൊട്ടിത്തകർന്നതും ..
ഒഴുകുന്ന വെള്ളത്തിൽ ബഹുദൂരം നീങ്ങവേ 
പാറമേൽ ആസന്നം തെല്ലുറപ്പിച്ചതും ..
പുളവൻ പുളഞ്ഞൊരു  തീർപ്പു കല്പ്പിച്ചതും 
പല്ലുകൾ ആഴത്തിൽ തെല്ലു പതിഞ്ഞതും ..
കാലുകൾ ശരവേഗ മാർഗ്ഗേ ഗമിച്ചു കൊണ്ട-
കലേയ്ക്ക് വേഗത്തിൽ പാഞ്ഞു പോയീടവേ ..
പടലിൻപടർപ്പിന്നിടയിൽ ഒളിച്ചൊരു 
കുഞ്ഞു മുയൽ ചാടി ഓടി അകന്നതും 
മണ്‍പാത താണ്ടിയും തിട്ടിൽ ചവിട്ടിയും 
കുത്തുകല്ലുകൾ കേറി വീട്ടിലേയ്ക്കോടവേ ..
നടയിൽ കാൽതെറ്റി തെന്നി വഴുതവേ 
ഉച്ചത്തിലമ്മെ  വിളിച്ചു കരഞ്ഞതും 
കുഞ്ഞേ ഉണരൂ എന്നോതുന്നൊരമ്മയെ 
കെട്ടിപ്പിടിച്ചു കൊണ്ടേങ്ങിക്കരഞ്ഞതും 
ഞണ്ടിൻ വരവും പുളവൻ കടിയും
കുഞ്ഞിൻ സ്വപ്നത്തിലാടിത്തിമിർക്കവേ ... 



അമ്മ തൻ മടിയിലായ് ശാന്തത തേടുന്ന 
പൈതലിൻ  പൂമുഖം, ലോകമോഹങ്ങളിൽ  
പിച്ചിയെറിയുവാൻ  വെമ്പുന്ന മാതൃത്വം 
ഉലകം നിറയ്ക്കവേ ..കലികാല ധ്വനികളിൽ     
ഒരമ്മ കരയുന്നു എന്തിനീ അമ്മമാർ ..
കുഞ്ഞിനെ വച്ചു വിലപറഞ്ഞീടുന്നു .....?



നന്ദിനി വർഗീസ്‌   

                      
                 

           
       

Thursday, June 27, 2013

ആത്മമരുവിലൂടെ...

സ്പന്ദനം 

മരുവിൽ തരുക്കളാം തന്മയീഭാവങ്ങൾ 
മനസ്സിൽ വിഭ്രാന്തിയാം ഉന്മാദചിത്രങ്ങൾ 
മണലിൽ വെയിലിൽ തളർന്ന മനസ്സുകൾ 
മാന്ദ്യമീലോചന ദൃശ്യം   മറിമായം...

മണലാരണ്യമാം സാഗരസീമയിൽ 
മരുപ്പച്ച തേടിയലയും മനുജരിൽ.. 
മക്കൾ തൻ തർപ്പണദാഹം പിതൃക്കളിൽ 
ആത്മമരുവിലായ് തേങ്ങും ഹൃദയങ്ങൾ ..

ആത്മനൊമ്പരത്താൽ ഭുവനത്തിലലയവേ 
ആത്മശാന്തി  തേടി ദുഃഖത്തിലാഴവേ .
അന്ത്യവിധി കാതോർത്തിരിക്കുമാത്മാക്കളാ-  .
മക്കൾ തൻ പാദാന്തികങ്ങളിൽ കേഴവേ ..

മാറും ജനനിയിൽ മാതാപിതാസ്നേഹം 
മക്കൾ കുറിച്ച പരിസമാപ്തിക്കന്ത്യം..     
മരുഭൂമി തീർത്ത ജഗജീവിതത്തിലായ് 
മാനം മറക്കുന്ന വേദാന്തസിദ്ധാന്തം..

ദാഹജലത്തിനായ് നീട്ടും കരങ്ങളിൽ 
ദണ്ഡനമേല്പ്പിച്ച ചിന്താഗതികളിൽ 
ദുഃഖദുരിത സമ്മിശ്രിത ശ്രേണിയിൽ 
ദാക്ഷണ്യരഹിതമാം ഭൂതകാലങ്ങളും ..

ചൂഴ്ന്നു വലംവച്ച വക്രതാവിക്രിയം 
ചാട്ടവാറായി പതിക്കുന്ന കാലങ്ങൾ, 
ഇറ്റുസ്നേഹത്തിനായ് ആർദ്രമായലയുന്ന  
മരുവിൽ മരുപ്പച്ച സ്വപ്നാടനം മിച്ചം ....!



നന്ദിനി വർഗീസ്‌          
     

Sunday, June 2, 2013

ധരിത്രീവിലാപം

സ്പന്ദനം 
 
മ്മയാം ദേവി തൻ നാട്യശാലച്ചുവരിൽ  
ആദിഅന്താദികൾ നിഴൽനൃത്തമാടവേ  ... 
 
കളകളമൊഴുകുന്നൊരരുവിയും, ഒരുമയിൽ 
കലപില പാടിയ കുരുവി സ്വരങ്ങളും .. 
ചൊല്ലീ പഴങ്കഥ ,മഴയും മഴക്കാറും 
കണ്ടു കരയുന്ന ,മണ്ഡൂക  സ്വപ്നങ്ങളും ..  
കുത്തിയൊലിച്ചു വരുന്ന മഴവെള്ളം 
വാരിപ്പുണർന്നുവോ, ഭൂമീജനനിയെ .... 
 
സർവ്വംസഹയാകും മാതാവിനുദരത്തിൽ 
സംഹാര താണ്ഡവമാടിയോ വൈകൃതം .... ?
 
തണ്ണീർത്തടങ്ങളിൽ നികത്തിയ മണ്ണിലായ് 
കണ്ണീർക്കണങ്ങളിൽ വിധിയെ തലോടവേ ... 
മലകളിൽ പൊടിയുന്ന ഉറവയിൽ പൊട്ടിച്ച 
പാറ തടഞ്ഞുവോ , പുഴ തൻ ഒഴുക്കിനെ ... 
മണിമാളികകൾക്കടിസ്ഥാനമായിട്ട് 
മണ്ണിൽ ഒളിച്ചുവോ , മാമലശ്രേണികൾ .. . 
കാറ്റിൽ ചിതറിയ  മഴമേഘക്കൂട്ടങ്ങൾ 
കാണാൻ കൊതിച്ചുവോ , തടയും മലകളെ ...    
             
സന്തുലിതാവസ്ഥ ചീന്തിയെറിയവേ ... 
സൂര്യകിരണങ്ങൾ ചുട്ടു പൊള്ളിക്കവേ ... 
 
മാറിൽ തറച്ചൊരാ ദണ്ഡായി മാറുന്ന 
ജീവജലമൂറ്റും കുഴൽ കിണർ വിപ്ലവം .. 
മുട്ടിനുമുട്ടിനു കെട്ടിടക്കാലുകൾ
ശരശയ്യ തീർക്കവേ ... ഭൂമി വിതുമ്പവേ ... 
ഏങ്ങലടിയിൽ കുലുങ്ങിയ ഗാത്രത്തിൽ 
ഭൂകമ്പ സാധ്യത മിന്നിമറയവേ ...
ചിറകിന്നടിയിൽ ചിതറാതൊതുക്കുന്ന 
ചിന്മയ സ്നേഹസാക്ഷാത്കാര ചിന്തയിൽ.. 
വിധിയെ പഴിക്കാതെ മക്കളെ കാക്കുന്ന 
അമ്മമനസ്സു തൻ തീരാത്ത നന്മയിൽ ....
 
ഭൂമീജനനിയിൽ താണ്ഡവം തുടരവേ ... 
അറിയുമോ മക്കൾ ആ തീരാത്ത നൊമ്പരം .... ?
 
 
 
നന്ദിനി